നമ്മൾ കാണുന്ന
കാഴ്ചകളിൽ
കണ്ണുനീരിന്റ രുചി
അറിയുന്നു.......
തിരുവനന്തപുരത്ത് നിന്ന് കായംകുളത്തേക്കള്ള യാത്ര മധ്യേയാണ് ആ കാഴ്ച കണ്ടത് .. തിരക്കേറിയ റോഡിൽ ചുട്ടുപൊള്ളുന്ന വെയിലിൽ നിഷ്കളങ്കവും സുന്ദരവുമായ മുഖമുള്ള എന്റെ മകനോളം കഷ്ടിച്ച് വലിപ്പമുള്ള ഒരു കുട്ടി നിന്ന് കച്ചവടം ചെയ്യുന്നു.വാഹനങ്ങൾ തലങ്ങും വിലങ്ങുമായ് പായുകയാണ്. ട്രാഫിക് സിഗ്നൽ നോക്കിയാണ് കുഞ്ഞ് കച്ചവടക്കാരൻ ആളെ പിടിക്കുന്നത്. ഇതൊരു സാധാരണ കാഴ്ചയല്ലേ എന്താ പ്രത്യേകത എന്ന് സുഹൃത്തുക്കൾ ചിന്തിക്കുന്നുണ്ടാവും.
ഇത് മാർച്ച് മാസം ആണ്.പൊള്ളുന്ന ചൂടാണ് ഭൂമിക്ക് .ഏകദേശം 11 മണിയോടെ തന്നെ ഭൂമി ചുട്ടുപഴുത്തു തുടങ്ങും.. ആ ചൂട് താങ്ങാൻ ആ പിഞ്ചു ശരീരത്തിന് എത്ര നേരം കഴിയുമായിരിക്കും. അവൻ മലയാളിയല്ല .. മറ്റേതോ സംസ്ഥാനത്തു നിന്ന് വന്നതാണ്. ദാരിദ്ര്യം തന്നെയാണു് കുഞ്ഞിനെ വെയിലേൽക്കാൻ വിധിച്ചത്.ഒരു പക്ഷേ അവൻ ജനിച്ചപ്പോൾ ഒരുപാട് കൃഷിഭൂമിയുള്ള ഒരു പിതാവ് അവന് ഉണ്ടായിരുന്നിരിക്കാം. സന്തോഷവും ശാന്തിയും ഉള്ള വീട് ഉണ്ടായിരുന്നിരിക്കാം. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവനാകാം അവൻ. അല്ലെങ്കിൽ കൃഷി നഷ്ടമായപ്പോൾ മരണത്തെ സ്വയം വരിച്ച പിതാവിന്റെ മകനാകാം. വെളുത്ത ശരീരം വെയിൽ കൊണ്ട് വാടി വരുന്നതേയുള്ളൂ.. നിറം മാറി തുടങ്ങുന്നതേ ഉള്ളൂ.. തിരക്കുള്ള റൂട്ടിൽ അവൻ എവിടെയോ മറഞ്ഞു.
കൊട്ടാരക്കരയിലും ഹരിപ്പാടും ഇതേ മുഖമുള്ള കുട്ടികൾ നട്ടുച്ച വെയിലിൽ ചപ്പാത്തി ഉണ്ടാക്കാൻ ഉള്ള മൺചട്ടിയുമായ് നിൽക്കുന്നു. വീണ്ടും വീണ്ടും ഒരേ കാഴ്ച.താങ്ങാനാകുന്നില്ല. എന്ത് ചെയ്യാൻ ... ചൈൽഡ്‌ലൈൻ, ശിശുക്ഷേമസമിതി ആരെയാ അറിയിക്കുക. എന്റെ ചിന്തകളിലേക്ക് കണ്ണുനീർ പ്രവഹിക്കും പോലെ. പെട്ടെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ബിജു പ്രഭാകർ എന്ന വ്യക്തിയുടെ മുഖമാണ് പ്രതീക്ഷയായ് വന്നത്. ഫോണിൽ ബന്ധപ്പെട്ടു. കുഞ്ഞുങ്ങളെ പൊരിവെയിലത്ത് ജോലി ചെയ്യിപ്പിക്കരുത്.ഡയറക്ടർ ഇടപെടണം പറഞ്ഞു. അദ്ദേഹം വിവരങ്ങൾ തിരക്കി. കുട്ടികളെ വേദനിപ്പിക്കാതെ വിഷയത്തിൽ ഇടപെടണം എന്നും പറഞ്ഞു. ഏറെ വൈകാതെ അദ്ദേഹത്തിന്റെ മറുപടി കിട്ടി. വേണ്ടത് ഇടപെട്ടു എന്ന്.....
നിങ്ങൾ ആരാണെങ്കിലും യാത്രാവേളയിൽ ഇത്തരം കാഴ്ചകൾ കണ്ടാൽ ബന്ധപ്പെട്ട ഹൃദയമുണ്ടെന്ന് തോന്നുന്ന അധികാരികളെ അറിയിച്ച് ഈ കുഞ്ഞുങ്ങളെ രക്ഷിക്കുക. അവരെ അച്ഛനമ്മമാരിൽ നിന്ന് അകറ്റിയല്ല. അവരോടൊപ്പം തന്നെ സംരക്ഷിപ്പിക്കാൻ .. അല്ലെങ്കിൽ ബാലവേല ആണെങ്കിൽ അതിൽ നിന്നും മോചിപ്പിക്കാൻ ....
കണ്ണുകൾ തുറന്ന് വെക്കാം...